Tuesday 2 October, 2012

ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു


ചെലവ്ചുരുക്കലിനുള്ള യൂറോപ്യന്‍ സാമ്പത്തിക കരാറിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച റാലിയില്‍ ഇടതുകക്ഷികളും ട്രേഡ് യൂണിയനുകളും ഭരണസഖ്യത്തിലെ ഗ്രീന്‍സ് യൂറോപ് എക്കോളജി പാര്‍ട്ടിയും പങ്കെടുത്തു.

സാമ്പത്തിക കരാറിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് റാലിനടന്നത്. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് റാലിയില്‍ പങ്കെടുത്തത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ 25 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചകരാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അംഗീകരിച്ചത്. ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കരാറില്‍ ഒപ്പുവച്ചിരുന്നില്ല. കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളുടെ ദേശീയ പാര്‍ലമെന്റുകള്‍ കരാറിനെ അംഗീകരിക്കേണ്ടതുണ്ട്.

യൂറോപ്പിനെയാകെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും രണ്ടാം ലോക യുദ്ധത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപ്പോകുന്നതിനും ഇടയാക്കുന്നതാണ് യൂറോപ്യന്‍ സാമ്പത്തിക കരാറെന്ന് റാലി അംഗീകരിച്ച ഒരു പ്രമേയത്തില്‍ പറഞ്ഞു. ''ചെലവ് ചുരുക്കലിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനെതിരെ ഫ്രഞ്ച് ജനതയുടെ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ദിനമാണിതെ''ന്ന് റാലിയിലെ മുഖ്യപ്രസംഗകനായിരുന്ന ഴാന്‍ ലുക് മെലന്‍കന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫ്രഞ്ച് പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുന്‍മന്ത്രികൂടിയായ മെലന്‍കന്‍.

കരാര്‍ തള്ളിക്കളയുകയെന്നത് മാത്രമാണ് പരിഹാരമെന്ന് ഗ്രീന്‍സ് യൂറോപ്പ് എക്കോളജി പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഇവാജോളി പറഞ്ഞു.

റാലിക്കുണ്ടായ വന്‍പ്രതികരണം ഫ്രാന്‍സിലെ രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രോഷവും മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണര്‍ സ്ട്രാറ്റജിക് റിലേഷന്‍സിലെ ഗവേഷകനായ എഡ്ഡി ഫൗഗിയര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment