Tuesday 13 November, 2012


മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന ലോകത്തെ ഏറ്റവും ജനവിരുദ്ധവും മാനുഷിക വിരുദ്ധവുമായ രാജഭാരനമായിരുന്നു തിരുവിതാംകൂറിലേത് .
ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി
ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളെ പുതിയ കാലത്തെ രാജ കിങ്കരന്മാര്‍ കാണാതെ പോകുന്നു . അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട് ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി.
ഇതാണ് ചരിത്രമെങ്കില്‍ കേരളത്തിലെ രാജ ഭക്തരായ കേരള കൌമുദിയും മനോരമയും മാതൃഭൂമിയും സവര്‍ണ്ണ വര്‍ഗ്ഗീയ വാദികളും രാജ കുടുംബവും അമിക്യസ് ക്യുറി യും ചേര്‍ന്ന് ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ട മുതല്‍ കയ്യടക്കാനാണ് ശ്രമം . ജനാധിപത്യ കാലത്ത് രാജാവിനെ സ്തുതി പാടുന്നത് രാജ്യദ്രോഹമാനെങ്കില്‍ ഇവര്‍ രാജ്യ ദ്രോഹികള്‍ ആണ്.
ഈ മുതല്‍ കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്...

Saturday 10 November, 2012

സിപിസി 18-ാം കോണ്‍ഗ്രസിന് ഉജ്വല തുടക്കം

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) 18-ാം പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ ഉജ്വല തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2270 പ്രതിനിധികളാണ് ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും പാര്‍ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി ഹൂ ജിന്താവോ കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ ജാഗ്രതയോടെ പാര്‍ടി അച്ചടക്കം മുറുകെപ്പിടിക്കാന്‍ മുഴുവന്‍ പാര്‍ടി അംഗങ്ങളും, വിശേഷിച്ച് ഉന്നത നേതാക്കള്‍, ബാധ്യസ്ഥരാണെന്ന് ഓര്‍മിപ്പിച്ച ഹൂ അഴിമതിക്കെതിരെ കര്‍ക്കശനിലപാട് കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു. നേതാക്കള്‍ ശുദ്ധഭരണത്തിനുള്ള പെരുമാറ്റച്ചട്ടവും സ്വയം അച്ചടക്കവും പാലിക്കണം. ബന്ധുക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും രാഷ്ട്രീയ വിദ്യാഭ്യാസവും അവര്‍ക്കുമേല്‍ ശ്രദ്ധയും ശക്തിപ്പെടുത്തണം. പാര്‍ടി അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷിണ്യം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഹൂ ആഹ്വാനംചെയ്തു.
പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യം ചൈന അനുകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാഷ്ട്രീയഘടനയിലെ പരിഷ്കാര നടപടികള്‍ തുടരും. ജനകീയ ജനാധിപത്യം കൂടുതല്‍ വ്യാപകവും പൂര്‍ണവുമാക്കും. ജനങ്ങള്‍ നിയമപ്രകാരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിന് ജനാധിപത്യരൂപങ്ങള്‍ വികസിപ്പിക്കുകയും ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൂ പറഞ്ഞു.