Sunday 7 July, 2013

ചെ ഗുവേര ഒരേയൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്

ടി.എസ്. കാര്‍ത്തികേയന്‍


അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്‍ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോതസ്സാണ് ചെ എന്ന ഏണസ്റ്റോ ചെ ഗുവേര. അര്‍ജന്റീനയില്‍ പുകഞ്ഞുതുടങ്ങി ക്യൂബയില്‍ പടര്‍ന്നുകത്തി ഒടുവില്‍ ബൊളീവിയയില്‍ എരിഞ്ഞടങ്ങിയ ആ വിപ്ലവാഗ്‌നിയെ ചിത്രങ്ങളില്‍ ആവാഹിക്കുന്ന ഒരു പ്രദര്‍ശനം കൊല്‍ക്കത്തയിലെ ഗോര്‍ക്കി സദനില്‍ നടന്നു. ചെ ഗുവേരയുടെ 85-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ഗോര്‍ക്കി സദനും ഐസന്‍സ്റ്റൈന്‍ സിനി ക്ലബ്ബും പ്രോഗ്രസ് ലിറ്റററി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം ചെ ഗുവേരയുടെ ഒരേയൊരു ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളായിരുന്നു.

ക്യൂബന്‍ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ മൂന്നാംലോകരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി അയച്ച പ്രതിനിധിസംഘത്തെയും നയിച്ചാണ് ചെ ഇന്ത്യയിലെത്തിയത്. അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ മണ്ണിലേക്ക് സായുധവിപ്ലവത്തിന്റെ പ്രയോക്താവായ ചെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ചരിത്രത്തില്‍ അത്രതന്നെ അറിയപ്പെടാത്തതും പറയപ്പെടാത്തതുമായ ഏടാണ്. 1959 ജൂലായിലായിരുന്നു ഇത്. ക്യൂബന്‍ സര്‍ക്കാറില്‍ ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാതിരുന്ന ചെയെ ക്യൂബന്‍ ദേശീയനേതാവ് എന്ന നിലയിലാണ് ഇന്ത്യ സ്വീകരിച്ചത്.


അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു തീന്‍മൂര്‍ത്തി ഭവനില്‍ ചെ ഗുവേരയെ സ്വീകരിക്കുന്നതിന്റെയും ക്യൂബയുടെ ഉപഹാരമായി ചെ സമ്മാനിച്ച ചുരുട്ടുകളുടെ പെട്ടി നെഹ്രു കൗതുകപൂര്‍വം പരിശോധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മുന്നില്‍. (അന്ന് ചെയ്ക്ക് നന്നേ ചേരുന്ന ഒരു ഉപഹാരമാണ് നെഹ്രു തിരികെ നല്കിയത് - ഗൂര്‍ഖകളുടെ കത്തിയായ കുക്രി) ഹരിയാണയിലെ പിലാന എന്ന ഗ്രാമം. സന്ദര്‍ശിക്കാനെത്തിയ ചെ യെ ഒരു കര്‍ഷകന്‍ മാലയിട്ട് സ്വീകരിക്കുന്ന ഒരു ചിത്രവും കൂട്ടത്തിലുണ്ട്. ഗാന്ധിത്തൊപ്പി വെച്ച ആ മുതിര്‍ന്ന കര്‍ഷകനും ഗറില്ലാത്തൊപ്പി വെച്ച ചെ ഗുവേരയും അതില്‍ മുഖാമുഖം നില്ക്കുന്നു. മറ്റൊന്നില്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ ചെ അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച യുറാല്‍ എന്ന ആദ്യ കമ്പ്യൂട്ടറിന് മുന്നില്‍ കൗതുകത്തോടെ ചെ.

ആ സന്ദര്‍ശനത്തില്‍ ആകാശവാണിക്ക് ചെ അഭിമുഖം അനുവദിച്ചിരുന്നു. കെ.പി. ഭാനുമതി എന്ന പത്രപ്രവര്‍ത്തകയാണ് ചെയോട് സംസാരിച്ചത്. ചെയും മറ്റ് പ്രതിനിധികളും താമസിച്ചിരുന്ന അശോകാ ഹോട്ടലില്‍ വെച്ചായിരുന്നു അഭിമുഖം. ചിത്രത്തോടൊപ്പം അഭിമുഖത്തിലെ പ്രധാന ഭാഗങ്ങളും ചേര്‍ത്തിരിക്കുന്നു. അതിലെ ഒരു ചോദ്യം: ''ഒരു ബഹുമതസമൂഹം കമ്യൂണിസ്റ്റ് സിദ്ധാന്തശാഠ്യങ്ങളെ അംഗീകരിക്കുമെന്ന് കമ്യൂണിസ്റ്റായ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?''

''എന്നെ ഒരു കമ്യൂണിസ്റ്റായി ഞാന്‍ കണക്കാക്കുന്നില്ല'', ചെ പ്രതിവചിച്ചു: ''തുല്യതയിലും ചൂഷകരാജ്യങ്ങളില്‍നിന്നുള്ള മോചനത്തിലും വിശ്വസിക്കുന്ന സോഷ്യലിസ്റ്റാണ് ഞാന്‍ ''

''നിങ്ങള്‍ക്ക് ഗാന്ധിയും ദീര്‍ഘകാലത്തെ തത്ത്വചിന്താപരമായ പാരമ്പര്യവുമുണ്ടായിരുന്നു. ലാറ്റിനമേരിക്കയില്‍ ഞങ്ങള്‍ക്ക് ഇത് രണ്ടുമില്ല. ഞങ്ങളുടെ വീക്ഷണം വ്യത്യസ്തമായതിന് കാരണം അതാണ്'', ചെ തുടര്‍ന്നു.
ഡല്‍ഹിയിലെ താമസത്തിനിടെ രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനെയും മറ്റ് രണ്ട് മന്ത്രിമാരെയും ചെ സന്ദര്‍ശിച്ചു. പിന്നെ ചെയും സംഘവും പോയത് കൊല്‍ക്കത്തയിലേക്കാണ്. അവിടെ തങ്ങള്‍ പരിചയപ്പെട്ട കൃഷ്ണ എന്ന വ്യക്തിയെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കിയതായി ചെ ക്യൂബയില്‍ ചെന്നശേഷം എഴുതിയ അനുഭവക്കുറിപ്പിലുണ്ട്. ഈ വ്യക്തി ആരാണെന്ന് ഇന്നും ആര്‍ക്കുമറിയില്ല.


ഫോട്ടോഗ്രാഫിയില്‍ എന്നും തത്പരനായിരുന്ന ചെ അന്നത്തെ വരവില്‍ കൊല്‍ക്കത്തയിലെ തെരുവുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ആ ചിത്രങ്ങളില്‍ മൂന്നെണ്ണം പ്രദര്‍ശനത്തിലുണ്ട്.

കമ്യൂണിസത്തിന്റെ കോട്ടയായ കൊല്‍ക്കത്തയിലെത്തിയ ക്യൂബന്‍ വിപ്ലവതാരത്തെ പക്ഷേ, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൗനിച്ചതേയില്ല.സോവിയറ്റ് നാടിന്റെ ചുവപ്പിനേക്കാള്‍ മാവോയുടെ കടുംചുവപ്പിനോടാണ് ചെ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ തണുത്ത പ്രതികരണത്തിന് ഇത് കാരണമായിരിക്കാം. കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ വിമോചനസമരം ശക്തമായ നാളുകളിലായിരുന്നു ചെയുടെ ഇന്ത്യാ സന്ദര്‍ശനം. പക്ഷേ, കേരളം ചെയുടെ യാത്രാമാപ്പില്‍ ഉള്‍പ്പെട്ടിരുന്നില്ല.കൈവിരലുണ്ണുന്ന രണ്ട്‌വയസ്സുകാരന്‍ ഗുവേര മുതല്‍ ബൊളീവിയയില്‍ ഘാതകരായ പട്ടാളക്കാര്‍ എടുപ്പിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വരെ അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആ വ്യക്തിത്വത്തിന്റെ അറിയാത്ത വശങ്ങളും തെളിയുന്നു. കുലീന കുടുംബവുമൊത്തുള്ള ശൈശവം, സ്‌കൂളിലെ റഗ്ബി കളിയോട് കമ്പമുള്ള വിദ്യാര്‍ഥി, വൈദ്യപഠനത്തിന്റെ നാളുകള്‍, മോട്ടോര്‍ സൈക്കിളില്‍ നടത്തിയ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം, ഗ്വാട്ടിമാലയില്‍ വിപ്ലവത്തിന്റെ ആദ്യ പരീക്ഷണങ്ങള്‍, മെക്‌സിക്കോയിലേക്കുള്ള പലായനം, ഫിഡലുമായുള്ള കൂടിക്കാഴ്ച തുടങ്ങി ചെയുടെ വ്യക്തിത്വം വിടര്‍ന്നുവികസിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അത്. വിപ്ലവകാരിയായ ചെ ഗുവേര എന്ന കടുപ്പക്കാരനായ മനുഷ്യന്‍ കുടുംബത്തോടും സാധാരണക്കാരായ ജനങ്ങളോടുമൊക്കെ സ്‌നേഹത്തോടെയും ലാളിത്യത്തോടെയും ഇടപഴകുന്ന ചിത്രങ്ങളുമുണ്ട്. ചതുരംഗപ്പലകയില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിക്കുറിപ്പില്‍ മിഖായേല്‍ ടാള്‍, നജ്‌ഡോര്‍ഫ് തുടങ്ങിയ അന്നത്തെ വന്‍താരങ്ങളോട് സമനില പിടിക്കാന്‍ ചെയ്ക്ക് സാധിച്ചിരുന്നെന്ന് വായിക്കുമ്പോള്‍ അദ്ഭുതപ്പെടാതെ വയ്യ.

ജൂണ്‍ 14 മുതല്‍ 21 വരെ നടന്ന ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്രങ്ങളും സംഘടിപ്പിച്ചിരുന്നു. സ്റ്റീവന്‍ സോഡര്‍ബെര്‍ഗ് സംവിധാനം ചെയ്ത 'ചെ', ഫെറുച്ചിയോ വലെറിയോയുടെ 'ചെ ഗുവേര' എന്ന ഡോക്യുമെന്ററി, വാള്‍ട്ടര്‍ സാലസിന്റെ 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1965-ല്‍ ചെ വിട പറഞ്ഞപ്പോള്‍ ഒരു ഗാനം കാര്‍ലോസ് പ്യുബ്‌ല എഴുതി ഈണമിട്ടിരുന്നു. ഹാസ്റ്റാ സീയെംപ്രെ കമാന്‍ഡന്റെ ചെ ഗുവേര എന്ന ഈ ഗാനത്തിന്റെ വീഡിയോ ആയിരുന്നു പരിപാടികളുടെ അവതരണഗാനം. അതിന്റെ അര്‍ഥം ഇങ്ങനെ:
എന്നേക്കും വിട, കമാന്‍ഡര്‍ ചെ ഗുവേര!

(ഫോട്ടോകള്‍ക്ക് കടപ്പാട്: കുന്ദന്‍ലാല്‍ (ഫോട്ടോ ഡിവിഷന്‍, ഗവ.ഓഫ് ഇന്ത്യ) പി.എന്‍. ശര്‍മ)