Saturday 19 May, 2012

മുതലാളിത്ത പ്രതിസന്ധിക്ക് ചൈനയുടെ 'മധുരമനോജ്ഞ'മറുപടി



ജാഫര്‍ എസ്. പുല്‍പള്ളി


സ്‌റ്റേറ്റ് കാപ്പിറ്റലിസം മുന്നോട്ടുള്ള ഒരു ചുവട് വെപ്പാണ് എന്നത് യഥാര്‍ഥ്യമാണ്. ചെറിയ ഒരു കാലയളവിനുള്ളില്‍ നമുക്ക് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നേടാന്‍ കഴിഞ്ഞാല്‍ അത് ഒരു വിജയമായിരിക്കും'-വി.ഐ.ലെനിന്‍(1918)

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അഫ്ഘാന്‍ അധിനിവേശം ഉച്ചസ്ഥായിയില്‍ എത്തിനിന്ന 2007 ലാണ് ലോകത്തേറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് വിശ്വസിക്കുന്ന അഫ്ഘാനിസ്താനിലെ 'അയ്‌നക്' എന്ന പ്രദേശത്ത് ഖനനത്തിനുള്ള ആഗോള ടെണ്ടര്‍ നടന്നത്. യു.എസ്സ്., യൂറോപ്യന്‍ സാമ്പത്തിക ശക്തികള്‍, കാനഡ എന്നിവര്‍ രംഗത്തുണ്ട്. ടെണ്ടര്‍ കിട്ടാന്‍ എല്ലാവരും കിണഞ്ഞു ശ്രമിക്കുമ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നത് പോല ആ അമൂല്യ നിധി കിട്ടിയത് ചൈനയ്ക്കായിരുന്നു. അഫ്ഘാന്‍ യുദ്ധത്തിനായി പത്തു കാശ് മുടക്കാത്ത, ഒരു തുള്ളി ചോര പോലും ചിന്താത്ത ചൈനയുടെ 'ചൈന മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍' എന്ന സര്‍ക്കാര്‍ കമ്പനി കൊണ്ടു പോയി ഖനി. യു.എസ്സ് ഭടന്‍ കാവല്‍ നില്‍ക്കുന്ന ഖനിയില്‍ ചൈന 'കാശിട്ട് കാശ് വാരാന്‍' തുടങ്ങി. അങ്ങനെ ചൈനയുടെ 'ചെമ്പ്' പുറത്തായി. ഇത് ഒരു ഉദാഹരണം മാത്രം. ഇതേ പോലെ ആഫ്രിക്കയിലും യൂറോപ്പിലും ചൈന കാല്‍ വെച്ചു കഴിഞ്ഞു.
'സ്‌റ്റേറ്റ് കാപ്പിറ്റലിസം'
19 ാം നൂറ്റാണ്ടില്‍ നാമിന്നുകാണുന്ന സ്വതന്ത്ര മുതലാളിത്തവും, ഉത്പാദനത്തെ സ്‌റ്റേറ്റ് തന്നെ നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് വ്യവസ്ഥയും രൂപം കൊള്ളുന്ന കാലത്ത് തന്നെയാണ് കമ്പോള മുതലാളിത്തത്തെ ഗവണ്മന്റ് ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍
സാധാരണക്കാരിലെത്തിക്കാന്‍ സര്‍ക്കാര്‍ സേഫ്റ്റി നെറ്റ് സൃഷ്ടിക്കുന്ന വ്യവസ്ഥയും വിഭാവനം ചെയ്യപ്പെട്ടത്. 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന് വിളിക്കപ്പെട്ട ഈ വ്യവസ്ഥയില്‍ ഭരണകൂടം തന്നെയാണ് ലാഭാധിഷ്ഠിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്പാദനരൂപത്തിലും സേവനത്തിലും നടത്തുക. ഈ വ്യവസ്ഥയില്‍ ഉത്പാദന ശക്തികളെ തികഞ്ഞ മുതലാളിത്ത രൂപത്തിലും രീതിയിലും ആയിരിക്കും ഭരണകൂടം നിയന്ത്രിക്കുക, അത് നാമമാത്രമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമാണെങ്കില്‍ പോലും. പൂര്‍ണമായല്ലെങ്കിലും ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപത്തിലും പ്രവര്‍ത്തനത്തിലും ഈ ആശയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ജപ്പാനും തെക്കന്‍ കൊറിയയും അവരുടെ വികസനത്തിന്റെ ആദ്യനാളുകളില്‍ ഭരണകൂടം നിയന്ത്രിക്കുന്ന മുതലാളിത്തത്തിന്റെ പ്രയോക്താക്കളായിരുന്നു.


മുതലാളിത്തം: ഒടുക്കത്തിന്റെ തുടക്കം?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളുകള്‍ തൊട്ട് 1970കള്‍ വരെ പാശ്ചാത്യ സാമ്പത്തിക വിചാരധാരയില്‍ ഈ ആശയത്തിനു പ്രാധാന്യം ഉണ്ടായിരുന്നു. 1970 കളുടെ ഒടുക്കം മുതല്‍ മാര്‍ഗരറ്റ് താച്ചര്‍ ഇംഗ്ലണ്ടിലും എണ്‍പതുകളില്‍ റോണാള്‍ഡ് റീഗന്‍ അമേരിക്കയിലും സര്‍വതന്ത്ര സ്വതന്ത്രമായ, ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റവും കുറവായ, 'ലൈസെ ഫെയര്‍' ആശയത്തില്‍ അധിഷ്ഠിതമായ കമ്പോള മുതലാളിത്തത്തിന് തുടക്കം കുറിച്ചതോടെ ചിത്രം മാറിമറിഞ്ഞു. പിന്നെ സ്വതന്ത്ര കമ്പോള മുതലാളിത്തത്തിന്റെ സുവര്‍ണകാലമായി. ഗാട്ട് കരാറും ലോകവ്യാപാരസംഘടനയുടെ രൂപീകരണവും അതിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. മുതലാളിത്ത ലോകത്തിന് ഏക ബദല്‍ എന്ന പ്രതീകമായിരുന്ന സോവിയറ്റ് യൂണിയന്റെയും പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ച മുതലാളിത്ത ക്യാമ്പില്‍ സന്തുഷ്ടി വിളമ്പി.
തൊട്ടു മുമ്പത്തെ 30 വര്‍ഷമായി സ്‌റ്റേറ്റും വിപണിയും തമ്മില്‍ നടന്ന മത്സരം ഒടുങ്ങി, സ്‌റ്റേറ്റ് വിപണിക്ക് കീഴടങ്ങി. സ്‌റ്റേറ്റിന്റെ നിയന്ത്രണമില്ലായ്മയും സ്വതന്ത്രവ്യാപാരവും മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കും 'ആഗോളവത്കരണ'ത്തിനു വഴി തെളിച്ചു. എല്ലാം അങ്ങനെ സുന്ദരമായി
കടന്നു പോകെ ആദ്യ പൊട്ടിത്തെറി 2008 ല്‍ അമേരിക്കയില്‍ ആരംഭിച്ചു.റിയല്‍ എസ്‌റ്റേറ്റ് / ഹൗസിംഗ് മേഖലയില്‍ ആരംഭിച്ച ഇടിവ് 'ലിമാന്‍ ബ്രദേര്‍സ്' പോലുള്ള വമ്പന്‍ ബാങ്കുകളുടെ തകര്‍ച്ചയിലേക്കു വഴിമാറി. മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി പടര്‍ന്നു. അങ്ങനെ അജയ്യമായ മുതലാളിത്തം തോല്‍ക്കുമോ എന്ന ഭീതി പടര്‍ന്നു ലോകമെമ്പാടും. തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ഭവന രഹിതര്‍...ഇവ എങ്ങും നിറഞ്ഞു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍, പ്രതിസന്ധിയില്‍ പെട്ടുലഞ്ഞു.


ചൈനീസ് പൂച്ചയുടെ വരവ്
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ദ്യശ്യമാവുകയായിരുന്നു പിന്നെ. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യക മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയായ പരിണാമമാണ് സമകാലിക സാമ്പത്തിക, രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 80 കളില്‍ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി, നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച. 90 കളില്‍ എല്ലാ അര്‍ഥത്തിലും ആധുനിക മുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് സ്വന്തം വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു. അതിന്റെ മകുടോദാഹരണമാണ് അഫ്ഘാനിലെ ചെമ്പ് ഖനി. 'ദ എന്‍ഡ് ഓഫ് ദ ഫ്രീ മാര്‍ക്കറ്റ് : ഹു വിന്‍സ് ദ വാര്‍ ബിറ്റ്വീന്‍ സ്‌റ്റേറ്റ്‌സ് ആന്റ് കോര്‍പ്പറേഷന്‍സ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു: സ്വതന്ത്ര കമ്പോള ഘടനയ്ക്കുള്ള വെല്ലുവിളിയെന്ന നിലയില്‍ സ്‌റ്റേറ്റ് കാപ്പിറ്റലിസത്തെ
ഉയര്‍ത്തിക്കൊണ്ട് വന്നത് ചൈനയാണ്, പ്രത്യേകിച്ച് മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍.
'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ'
തങ്ങളുടെ മൊബൈല്‍ സെറ്റുകളെപ്പോലെ സര്‍വവ്യാപിയാണ് ചൈന ലോക സാമ്പത്തിക രംഗത്തിന്ന്. പുതിയ പ്രതിസന്ധിയില്‍ യൂറോപ്പിനും പണം കടം നല്‍കുന്നു അവര്‍. ചൈനീസ് കമ്പനികള്‍ വിദേശകമ്പനികളെ ഏറ്റെടുക്കുന്നത് ഇന്ന് വാര്‍ത്തയേ അല്ല. ചൈനയുടെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനികള്‍ ലോകമെമ്പാടും കരാറുകള്‍ നേടുന്നു.'നൂറ് പൂക്കള്‍ വിടരട്ടെ' എന്നത് 'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ' എന്നായി മാറുന്നു. ഒട്ടേറെ പണക്കാരുള്ള ഒരു പാവപ്പെട്ട രാജ്യമോ അതോ കുറേ പാവങ്ങളുള്ള സമ്പന്ന രാജ്യമോ ചൈന?

പുത്തന്‍ മുതലാളിത്തത്തിന്റെ ഘടനയും പ്രവര്‍ത്തനവും
സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ദേശീയ ബഹുരാഷ്ട്ര കമ്പനികള്‍ വഴിയാണ് ഈ പുത്തന്‍ മുതലാളിത്തം ചൈന പരീക്ഷിക്കുന്നത്. സ്വകാര്യ കുത്തക കമ്പനികളെപ്പോലെയാണ് അവ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പകരം ബിസിനസ് എക്‌സിക്യൂട്ടിവുകളാണവയെ ഭരിക്കുക. ഗവണ്മന്റ് പിന്തുണ ഇവയ്ക്ക് സ്ഥിരതയും വളര്‍ച്ചയും നല്‍കുന്നു. 'സ്വകാര്യമേഖല പിന്‍വാങ്ങുമ്പോള്‍ സ്‌റ്റേറ്്് മുന്നേറുന്നു' എന്നതാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ചൈനീസ് വ്യാഖ്യാനം. അമ്പതുകളില്‍ ജപ്പാനിലും അതിനു മുന്‍പ് യൂറോപ്പിലും ഉപയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളു മായാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം ഇന്ന് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യകമ്പനികളെ പോലെ ഇവയും സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ സര്‍ക്കാര്‍ തന്നെയായിരിക്കും. വിപണിയെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും ഭരണകൂടം തന്നെ. ലോകത്തിലെ ഏറ്റവും വലിയ 13 എണ്ണക്കമ്പനികള്‍ അവരാണ്. മൊത്തം എണ്ണയുടെ ഭൂരിഭാഗവും കയ്യാളുന്നത് പൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അവര്‍ തന്നെ. 'ചൈന മൊബൈല്‍ ' എന്ന സര്‍ക്കാര്‍ ഗോലിയാത്തിനു 600 മില്യണ്‍ ഉപഭോക്താക്കളുണ്ട്. ആഫ്രിക്കയിലെ കണ്‍സ്ട്രക്ഷന്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ മേഖലയില്‍ ചൈന ശതകോടികളാണ് ഇറക്കിയിരിക്കുന്നത്.
ഒരു ജനകീയപ്രതിഷേധവ ും ഭയക്കാതെ ലക്ഷക്കണക്കിനു ജനങ്ങളെ
കുടിയിറക്കി പ്രക്യതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന വന്‍കിട പദ്ധതികള്‍ തുടങ്ങാന്‍ അവര്‍ക്ക് കഴിയും, ചുരുക്കത്തില്‍, ജനാധിപത്യം നിലനില്‍ക്കുന്ന അമേരിക്കയെക്കാളും മുതലാളിത്ത വ്യവസ്ഥ നടപ്പിലാക്ക 'കമ്യൂണിസ്റ്റ്' ചൈനയിലാണ് എന്ന് വരുന്നു. 'സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയെ സഹായിച്ചത് സങ്കീര്‍ണവും ബ്യഹത്തായതുമായ തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാനുള്ള അതിന്റെ സര്‍വാധിപത്യ ഭരണകൂടത്തിന്റെ കഴിവാണ്. ചൈനയുടെ 'വിജയയത്തെ കുറിച്ച് ഫ്രാന്‍സിസ് ഫുകുയാമ പറയുന്നു.


ഇന്ന് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' ലോകത്തിലെ ഏറ്റവും വിജയം കൈവരിച്ച വലിയ സമ്പദ്ഘടനയ്ക്കാണ് ഇഴ പാകിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ ചൈനയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണ്. അഃിന്റെ അന്താരാഷ്ട്ര വ്യാപാരം 18 % വര്‍ദ്ധനയും രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥ എന്ന ജപ്പാന്റെ സ്ഥാനം ചൈന കൈയ്യടക്കി. ഓഹരി വിപണിയില്‍ 80 ശതമാനവും സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളാണ്. ബ്രസീലില്‍ ഇത് 38-ഉം റഷ്യയില്‍ 62-ഉം ശതമാനം മാത്രം. ചൈനയെ പോലെ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നിലവിലുള്ളത് ബ്രസീലിലും റഷ്യയിലും ആണെന്ന് ഓര്‍ക്കുക.

റഷ്യയും ബ്രസീലും പുറകെയുണ്ട്
റഷ്യയും ബ്രസീലും ഊര്‍ജ, പ്രക്യതിവിഭവ, അടിസ്ഥാനസൗകര്യ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തും വന്‍ തോതില്‍ പണം നിക്ഷേപിക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ കമ്പനികളെ പ്രാപ്തമാക്കാനായി അവയെ ഘടനാപരമായി മാറ്റി. റഷ്യയില്‍ ബോറീസ് യെല്‍സ്തിന്‍ തുടങ്ങി വെച്ചത് പുട്ടിന്‍ ത്വരിതഗതിയില്‍ തുടരുന്നു. പുട്ടിന്റെയും മുന്‍ കെ.ജി.ബി സഖാക്കളുടെയും റഷ്യയും ചൈനയെ പോലെ ഏകാധിപത്യത്തില്‍ അമരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ പുതിയ ഒരു ചോദ്യം പ്രസക്തമായി വരുന്നു .മുന്‍പ് നാം പഠിച്ചു വെച്ചതില്‍ നിന്ന് വിഭിന്നമായി മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക്, അതിന്റെ നിലനില്‍പ്പിനു ജനാധിപത്യത്തേക്കാള്‍ മികച്ച ഭരണസംവിധാനം ഏകാധിപത്യം തന്നെയാണോ എന്ന ചോദ്യം.

വിമര്‍ശനങ്ങള്‍
ആരാണ 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍? സ്വാഭാവികമായും തങ്ങള്‍ക്ക് കിട്ടേണ്ടത് കൊത്തിക്കൊണ്ട് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥ തന്നെയാണ് സര്‍ക്കാര്‍ മുതലാളിത്തത്തിന്റെ മുഖ്യവിമര്‍ശകര്‍. സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി മത്സരിക്കാന്‍ ഇന്ന് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കാവുന്നില്ല. പലരും വലിയ നഷ്ടം പേറുന്നു, ഈ പ്രതിസന്ധി ഘട്ടത്തില്‍. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തില്‍ പെട്ടുഴലുന്ന രാജ്യങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ സമ്പൂര്‍ണ പിന്തുണയുമായി വരുന്ന ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ കഴിയുന്നില്ല എന്ന് ചുരുക്കം. ഇത് ആത്യന്തികമായി കമ്പോളമുതലാളിത്ത വ്യവസ്ഥയ്ക്ക് തന്നെയാണ് ദോഷം ചെയ്യുക എന്നതാണ് വിമര്‍ശനത്തിന്റെ സാരാംശം. വിപണി പരിഷ്‌കാരം, സ്‌റ്റേറ്റിന്റെ നിയന്ത്രണം നീക്കം ചെയ്യല്‍, നിക്ഷേപസൗഹ്യദ അന്തരീക്ഷം നിലനിര്‍ത്തല്‍ എന്നിവയാണ് മറിച്ച് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'മല്ല ഇന്ന് മുതലാളിത്തം എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം എന്നാണ് അവരുടെ വാദം.
ഇത്തരത്തില്‍ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' തങ്ങളുടെ രാജ്യത്തില്‍
പ്രയോഗിക്കുന്നതിനുള്ള ചൈനയുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികപരമല്ല
രാഷ്ട്രീയപരം ആണെന്ന് ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു. ഭരണകൂടത്തിന്റെ അധികാരവും നേത്യത്വത്തിന്റെ നിലനില്പ്പിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുക എന്ന രാഷ്ട്രീയലക്ഷ്യം. ഭരണകൂടം ഒരു പ്രധാന സാമ്പത്തിക നിയന്ത്രിതാവ് ആകുന്നതും രാഷ്ട്രീയ ലക്ഷ്യത്തിനായി വിപണിയെ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള മുതലാളിത്തം ആണ് ചൈനയുടേതെന്ന് അദ്ദേഹം വിലയിരുത്തുന്നു.


ഒടുങ്ങാത്ത ചരിത്രം
'ജനാധിപത്യ മുതലാളിത്ത'ത്തിന്റെ വിജയത്തോടെ ചരിത്രം അവസാനിച്ചു എന്നാണ്
പ്രസിദ്ധ ചരിത്രകാരന്‍ ഫ്രാന്‍സിസ് ഫുക്കുയാമ പറഞ്ഞത്.അത് തെറ്റാണെന്നും
കമ്യൂണിസമാണ് മനുഷ്യസമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിലെത്താതെ ചരിത്രം ഒടുങ്ങില്ലെന്നും മാര്‍ക്‌സിസ്റ്റുകള്‍. ഇന്ന് കമ്യൂണിസത്തിന്റെ പേരില്‍ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ അധികാരഘടന പറയുന്നു , മുതലാളിത്തത്തിനും സ്‌റ്റേറ്റിനും കൈകോര്‍ക്കാനും ഭരണകൂടത്തിനു മുതലാളിത്തത്തെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ വെക്കാനും കഴിയും എന്ന്.

Thursday 10 May, 2012

കിഷന്‍ജി ചുവന്ന ഇന്ത്യ സ്വപ്നം കണ്ട പോരാളി



ചുവന്നഇന്ത്യയെ സ്വപ്നം കണ്ട ആന്ധ്രക്കാരനായിരുന്നു കിഷന്‍ജി. അടിയന്തരാവസ്ഥകാലത്ത് ഒളിവില്‍പോവേണ്ടിവന്നപ്പോഴാണ് കിഷന്‍ജി മാവോവാദി നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. 1980-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം ആന്ധ്രയിലെ തെലങ്കാന, ദണ്ഡകാരണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി. തൊണ്ണൂറുകളില്‍ ബിഹാറിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിനെയും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയെയും ലയിപ്പിച്ച് 2004-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സ്ഥാപിക്കുന്നതില്‍ വലിയ പങ്കാണ് കിഷന്‍ജിക്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ആദിവാസിമേഖലയിലേക്ക് പ്രവര്‍ത്തനം പറിച്ചുനട്ട കിഷന്‍ജി തന്റെ തീവ്രമുഖവും അധികാരാഭിമുഖ്യവും പ്രകടമാക്കാന്‍ തുടങ്ങി. തനിക്കിഷ്ടമില്ലാത്തവരെ സംഘടനയില്‍നിന്ന് പുറത്താക്കിയും ഒതുക്കിയും വിപ്ലവസംഘടനയെ സ്വന്തം വരുതിയിലാക്കിയെന്ന് ആരോപണമുയര്‍ന്നു. എങ്കിലും സൈന്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നേരെയുണ്ടായ രക്തരൂഷിത ആക്രമണങ്ങളില്‍ ഓരോ തവണ രാജ്യം ഞെട്ടുമ്പോഴും ലോകം കിഷന്‍ജിയുടെ വാക്കുകള്‍ക്കാണ് കാതോര്‍ത്തത്.

എന്തൊക്കെ വിമര്‍ശനമുണ്ടായാലും ഗണപതിക്കുപിന്നില്‍ സംഘടനയിലെ രണ്ടാമനായി, അനിഷേധ്യനേതാവായി മാറിയിരുന്നു കിഷന്‍ജി. 2010-ല്‍ 24 സൈനികര്‍ വധിക്കപ്പെട്ട ബംഗാളിലെ സില്‍ദക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം കിഷന്‍ജി ഏറ്റെടുത്തു. ഇത് തങ്ങളുടെ സമാധാനവേട്ടയെന്ന് വിശേഷിപ്പിച്ച് മാവോവാദികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഹരിതവേട്ട' യെ വെല്ലുവിളിച്ചു. ഭീകരവാദികളേക്കാള്‍ അപകടകാരികളെന്ന് വിളിച്ച് സര്‍ക്കാര്‍ ആക്രമണം ശക്തമാക്കിയപ്പോഴും കിഷന്‍ജി പലകേന്ദ്രങ്ങളില്‍ നിന്നായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. സൈന്യത്തിനും അധികൃതര്‍ക്കുമെതിരെ കുഴിബോംബ് പാകിയും ഒളിയാക്രമണം നടത്തിയും ഭീതി പരത്തിയ സംഘടനയുടെ യുദ്ധതന്ത്രം ആക്രമിച്ച് പിന്‍മാറുകയെന്നതായിരുന്നു. ആധുനിക ആയുധങ്ങളും പ്രയോഗത്തില്‍ വരുത്തിയതില്‍ മുമ്പിലാണ് ഇവര്‍. 22000-ത്തോളം പോരാളികളാണ് ഈ സൈനികത്തലവനുകീഴില്‍ ചുവന്ന പ്രഭാതം സ്വപ്നം കണ്ട് ജീവിതം നല്‍കി നിലയുറപ്പിച്ചിരിക്കുന്നത്.

സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് പ്രസ്താവന അടിക്കടിയിറക്കാറുണ്ടെങ്കിലും ആയുധം താഴെവെക്കില്ലെന്ന കിഷന്‍ജിയുടെ കര്‍ക്കശനിലപാട് ഇതിന് വിഘാതമായി. ബംഗാളിലെ ലാല്‍ഗഢ് പ്രവര്‍ത്തനകേന്ദ്രമാക്കി ചുരുക്കിയെങ്കിലും മാവോവാദികളുടെ ദേശീയ മുഖമായി നിലയുറപ്പിച്ചു.

കഴിഞ്ഞവര്‍ഷം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നുമുള്ള വാര്‍ത്ത പരന്നതിനു പിന്നാലെ കിഷന്‍ജി മുന്നേറ്റ നിരയില്‍ നിന്ന് അപ്രത്യക്ഷനായി. ഈ പിന്‍വാങ്ങല്‍പോലും മാവോവാദി സംഘടനയുടെ ഭാവി നിലനില്‍പ്പിനെച്ചൊല്ലി സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്രമേല്‍ അഭേദ്യമായിരുന്നു കിഷന്‍ജിയും സംഘടനയും തമ്മിലുള്ള ബന്ധം. കിഷന്‍ജിയുടെ അന്ത്യം പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്.
ആര്‍ക്കും മാപ്പുനല്‍കാന്‍ തയ്യാറുള്ള മൃദുല ഹൃദയനായാണ് കിഷന്‍ജി സ്വയം വിശേഷിപ്പിക്കാറ്.തന്നെ വധിക്കുക അത്ര എളുപ്പമല്ലെന്ന് എപ്പോഴും വീരവാദം മുഴക്കാറുണ്ട് കിഷന്‍ജി. തന്റെ മുഖം പരസ്യപ്പെടുത്താതെയുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതവും കടുത്ത മാവോപ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് ജീവന്‍ പണയം വെച്ച് സുരക്ഷാകവചമൊരുക്കിയ സഖാക്കളുമാവാം ഈ അവകാശവാദത്തിനുപിന്നിലുണ്ടായിരുന്നത്. എന്നാല്‍, ലോകം കണ്ട പല സായുധവിപ്ലവകാരികളെയുംപോലെ മുന്നില്‍നിന്ന് വെടിയേറ്റ് വീഴാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും വിധി.

സ്വകാര്യ ധനം കണ്ടുകെട്ടും, മതങ്ങളെ പ്രോത്സാഹിപ്പിക്കില്ല മാവോവാദി നേതാവ് ഗോപാല്‍ജി സംസാരിക്കുന്നു




ഇന്ത്യയില്‍ മാവോവാദികളാണ് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്ന് യു പി എ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യം ഇത്രയും കാലം അടിസ്ഥാന ജനവിഭാഗങ്ങളോട് അനീതി കാണിച്ചെന്നും സായുധ വിപ്ലവത്തിലൂടെ മാത്രമേ ഈ നീതി പിടിച്ചു വാങ്ങാന്‍ കഴിയുകയുള്ളൂവെന്നും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മാവോവാദികള്‍ . ജനാധിപത്യമെന്നാല്‍ സമ്പന്ന ഭൂ രാഷ്ട്രീയ മാഫിയകളുടെ മാത്രം വികസനമാണെന്നാണ് തങ്ങളുടെ അനുഭവമെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി ലക്ഷ്യത്തെക്കുറിച്ചും പരിപാടികളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ മാവോയിസ്റ്റ് വാക്താവ് ഗോപാല്‍ജിയും മാധ്യമ പ്രവര്‍ത്തകന്‍ അല്‍പ ഷായും നടത്തിയ സംഭാഷണം. മന്ത്‌ലി റിവ്യൂപ്രസിദ്ധികരിച്ചതില്‍ നിന്ന്.


ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസം തകര്‍ന്നു. ഇന്ത്യയില്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ എങ്ങിനെ കൊണ്ടവരാനാവുമെന്നാണ് താങ്കള്‍ കരുതുന്നത്

സോഷ്യലിസം, കമ്മ്യൂണിസം എന്നിവ തകര്‍ന്നു, മരിച്ചു എന്നൊക്കെ പറയുന്നത് സാമാജ്യത്വ ശക്തികളുടെയും മുതലാളിത്ത ശക്തികളുടെയും വെറും കുപ്രചരണം മാത്രമാണ്. റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്‌നാം വിപ്ലവം തുടങ്ങി ലോകത്ത് തൊഴിലാളികളുടെയും അടച്ചിമര്‍ത്തപ്പെട്ടവരുടെയും നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് 20ാം നൂറ്റാണ്ടിലാണ്. 21ാം നൂറ്റാണ്ട് നമ്മുടേത് പോലുള്ള പുതിയ തരം വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കുന്നതേയുള്ളൂ.

വന്‍തോതിലുള്ള സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സമയമെടുക്കും. 400 വര്‍ഷമെടുത്താണ് ബൂര്‍ഷാസികള്‍ ഫ്യൂഡല്‍ പ്രഭുക്കളില്‍ നിന്ന് വിജയം നേടാന്‍. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ തകര്‍ക്കാന്‍ അവരും ഫ്യൂഡല്‍ പ്രഭുക്കളും ഒന്നായി പ്രവര്‍ത്തിക്കുകയായിരുന്നു.

ആ അനാശാസ്യ കൂട്ടുകെട്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടുങ്ങിയയിടങ്ങളിലെ പല രാജ്യങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന വിപ്ലവങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തിടെയുണ്ടായ സാമ്പത്തിക മാന്ദ്യത്തോടെ മുതലാളിത്തമല്ലാതെ ഇനി മറ്റു വഴികളില്ലെന്ന്, TINA( There is no alternative) ബൂര്‍ഷ തത്വശാസ്ത്രത്തിന് വളരെക്കുറച്ച് ആവശ്യക്കാരേയുള്ളൂവെന്ന് വ്യക്തമായി. വികസിത രാജ്യങ്ങളിലെയും മുതലാളിത്ത രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ മാര്‍ക്‌സിന്റെ മൂലധന(ദാസ് കാപ്പിറ്റല്‍)ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.

ലോകത്ത് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ ശരിവയ്ക്കുന്നതാണ്. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആവശ്യകതയും അനിവാര്യയതും സൂചിപ്പിക്കുന്നു. അവയ്ക്കു മാത്രമേ വിശപ്പിനെ അകറ്റാന്‍ സാധിക്കൂ.പട്ടിണി, അസമത്വം, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് സോഷ്യലിസം ഒരു പ്രതിവിധിയാണ്. ഇന്ത്യയില്‍ ഒരു പുതിയ ജനാധിപത്യ വിപ്ലവമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപ്ലവരംഗത്ത് ഏവിടെയാണ് നിങ്ങളുടെ പാര്‍ട്ടി നില്‍ക്കുന്നത്?

ഇപ്പോള്‍ ഞങ്ങള്‍ ഗറില്ലാ യുദ്ധത്തിലാണ്. ഞങ്ങള്‍ ഒരു സായുധ സംഘടനയാണ്. അതുകൊണ്ടുതന്നെ സായുധ സമരമാണ് ചെയ്യുന്നത്. ദണ്ഡകാര്യണയിലും ജാര്‍ഖണ്ഡിലെ ചില സ്ഥലങ്ങളിലും ബദല്‍ ജനകീയ അധികാരത്തിന്റെ ഭാഗമായി റെവലൂഷണറി പീപ്പിള്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നു പോവുകയാണെങ്കില്‍ അടിസ്ഥാനയിടങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ പിടിമുറുക്കാം.

ഭൂ ഉടമകളും ബൂര്‍ഷാസികളും തുടങ്ങിയ ശത്രുക്കള്‍ക്ക് വ്യക്തമായ സ്വാധീനമില്ലാത്ത സ്ഥലങ്ങളാണ് അടിസ്ഥാനയിടങ്ങള്‍. ഇവിടെ അവരെ സഹായിക്കാന്‍ പോലിസോ, പട്ടാളമോ, മറ്റു അധികാര കേന്ദ്രങ്ങളോ കാണില്ല എന്നതാണ് ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക ശക്തമായ ശബ്ദമുണ്ടാവും. അവര്‍ക്ക് പട്ടാളവും സ്വന്തമായ സാമ്പത്തികനയങ്ങള്‍ പോലുമുണ്ടാവും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരം അടിസ്ഥാനയിടങ്ങല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

അടിസ്ഥാന പ്രദേശങ്ങള്‍ നേടാന്‍ എന്തൊക്കെ തന്ത്രങ്ങളാണ് നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത്?

ഞങ്ങളെ നയിക്കുന്നത് മാര്‍ക്‌സിസം- ലെനിനിസം-സോഷ്യലിസം ചിന്തയാണ്. സുദീര്‍ഘമായ ജനകീയ യുദ്ധമാണ് ഞങ്ങളുടെ തന്ത്രം. പാവപ്പെട്ട രാജ്യങ്ങള്‍ കോളനിവല്‍കൃത സ്വഭാവത്തോടുകൂടിയ രാജ്യങ്ങള്‍, ഫ്യൂഡല്‍ സ്വഭാവത്തോടുകൂടിയ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ സുദീര്‍ഘമായ ജനകീയ യുദ്ധം നടത്തണമെന്നാണ് സഖാവ് മാവോ പറഞ്ഞിട്ടുള്ളത്.

അത് അടിസ്ഥാന പ്രദേശങ്ങളെ ശക്തിപ്പെടുത്തുകയാണങ്കില്‍ നഗരത്തെ വളയാന്‍ സാധിക്കും. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ തന്ത്രമാണ് പ്രയോഗിക്കുന്നത്. ലോകത്ത് മാവോവാദികള്‍ ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നത്. വിപ്ലവാനന്തര ചൈനയിലേ പോലെയല്ല ഇന്ത്യയിലെ കാര്യങ്ങള്‍ , നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് യുദ്ധമുറയിലും മാറ്റമുണ്ട്.


വിപ്ലവ പൂര്‍വ ചൈനയിലെയും ഇന്ത്യയിലെയും സ്ഥിതി തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഏതൊക്കെയാണ്?

ആഗോളതലത്തില്‍ സഹായം തേടാനാവുന്ന ഒറ്റ സോഷ്യലിസറ്റ് രാഷ്ട്രങ്ങളും ഇന്ന് നിലവിലില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല രാജ്യങ്ങളിലുമുണ്ടായ ദേശീയ സ്വാതന്ത്ര്യ സമരങ്ങള്‍ സാമ്രാജ്യത്വ ശക്തികളുടെ കോളനിവാഴ്ചയെ ഇല്ലായ്മ ചെയ്തു. എങ്കിലും അത് പുതിയതരം ചൂഷണത്തിനു വഴിവെക്കുകയായിരുന്നു.

ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടാനാവുന്ന കേന്ദ്രീകൃത മിലിട്ടറിയാണ്. ഇവിടെ ഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും മികച്ചതാണ്. ചൈനയുടെ ഉള്‍പ്രദേശങ്ങളില്‍ ഗ്രാമത്തലവന്‍മാര്‍ക്ക് സ്വന്തമായി സൈന്യങ്ങളുണ്ട്. ഇന്ത്യയില്‍ അങ്ങിനെയൊരവസ്ഥയില്ല. ഇവിടെയുള്ളത് വെറുപ്പുളവാക്കുന്ന ജാതിവ്യവസ്ഥയാണ്, അതിന്റെ നേത്യത്വം നയിക്കുന്നത് ഉന്നതകുലജാതരുമാണ്. സാമുഹിക സാമ്പത്തിക, സാംസ്‌ക്കാരിക രംഗത്ത് നിരവധി അസമത്വങ്ങളും നിലനില്‍ക്കുന്നുണ്ട്.

ജനാധിപത്യ ചട്ടക്കൂടില്‍ നിന്ന് 60 കൊല്ലത്തിലേറയായി ഇന്ത്യന്‍ ഭരണവര്‍ഗം ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. നഗരവല്‍കൃത പെറ്റി ബൂര്‍ഷ്വാസികളും വലിയൊരു തൊഴിലാളി വര്‍ഗവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്ന ഒരുപാടു ദേശിയതകളുള്ള രാജ്യമാണല്ലോ ഇന്ത്യ. രാജ്യത്തിന്റെ സ്ഥിതി അതതുസമയങ്ങളില്‍ പുനരാലോചന നടത്താറുണ്ടെങ്കിലും സ്ഥിതി എല്ലായ്‌പ്പോഴും പരിതാപകരമാണ്.

സൈനികരുടെയും ബെയ്‌സ് കേന്ദ്രങ്ങളുടെയും നിര്‍മിതിയിലും വലിയ വ്യത്യാസങ്ങളുണ്ട്. ചൈനയില്‍ അവര്‍ക്ക ബെയ്‌സ് ഏരിയയും സ്വന്തമായി സൈന്യവുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനുമുമ്പേ സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരേ കുമിങ്താങ് വിപ്ലവം നടത്തിയിരുന്നു. നമ്മള്‍ തുടങ്ങിയ കാലത്ത് ഒരു വ്യക്തമായ ശക്തികേന്ദ്രമോ, സൈനികബലമോ ഉണ്ടായിരുന്നില്ല.

ഞങ്ങളുടേത് ഒരു ചെറിയ സ്‌ക്വാഡായിട്ടാണ് തുടക്കം. ചെറിയൊരു ഗറില്ലാ ആര്‍മിയുണ്ടാക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങളുടെ സമരം സുദീര്‍ഘവും വ്യത്യസ്തവുമായിരിക്കും. വനപ്രദേശങ്ങലെയും കുന്നിന്‍ പ്രദേശങ്ങളെയും അപേക്ഷിച്ച് ഞങ്ങള്‍ക്കുള്ളത് കുറച്ചുകൂടെ സമതല പ്രദേശങ്ങളാണ്. അവിടെയൊക്കെ വ്യത്യസ്ഥങ്ങളായ രീതിയാണ് അവലംബിക്കേണ്ടത്. നഗരങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ ആദിവാസികളെയും സ്ത്രീകളെയും, ന്യൂനപക്ഷങ്ങളെയും, വ്യത്യസ്ത ദേശിയതകളെയും ഒന്നിപ്പിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ ഏറ്റലും ഉള്‍പ്രദേശങ്ങളില്‍ പോലും ബൂര്‍ഷ്വാസികളുണ്ട്. മുതലാളിത്തത്തിന്റെ തിക്തഫലങ്ങല്‍ നാം കണുന്നില്ലേ, എല്ലാവര്‍ക്കും മൊബൈല്‍ ഫോണുകള്‍ വേണം, മോട്ടോര്‍ ബൈക്കുകള്‍ വേണം. ഇതിനെയാക്കെ മറികടന്ന് എങ്ങിനെയാണ് ഒരു ബദല്‍ മൂല്യങ്ങള്‍ നാം കെട്ടിപ്പടുക്കുക.

സമത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റുള്ളവരെ പട്ടിണിക്കിട്ട് ജനങ്ങള്‍ സമ്പത്ത് കുന്നുകൂട്ടാന്‍ പാടില്ലെന്നാണ് ഞങ്ങള്‍ പറയുന്നത്. അഴിമതി രഹിതമായ ഒരു ഇന്ത്യക്ക വേണ്ടിയാണ് നിലകൊള്ളേണ്ടത്. ലിംഗം, ജാതി, സമ്പത്ത് എന്നിവയുടെ പേരില്‍ ആരും വിവേചനം അനുഭവിക്കരുത്.

ഞങ്ങളുടെ വിമോചനസമരത്തിന് കര്‍ഷകരുടെ പൂര്‍ണ പിന്തുണയുണ്ട്. അവര്‍ സമരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഞങ്ങളുടെ സാംസ്‌ക്കാരിക ട്രൂപ്പുകളുമായി സഹകരിക്കുകയും, ഞങ്ങളുടെ മാഗസീനുകള്‍ വായിക്കുകയും ഓഡിയോ കാസറ്റുകള്‍ കേള്‍ക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ജാതിയതയില്ല, ജോലികള്‍ ജാതിമതഭേദമന്യേ എല്ലാവരും ചെയ്യുന്നു. രാജ്യത്ത് എവിടെയും അത് അചിന്തനീയമാണ്. ഞങ്ങളുടെ കേഡറ്റുകള്‍ക്ക് ശമ്പളം നല്‍കുന്നില്ല. അനാവശ്യമായ ആഡംബരങ്ങളില്ലാതെ വളരെ ലളിതമായ ജീവിതമാണ് എല്ലാവരും നയിക്കുന്നത്.


നിങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ എന്തിനാണ് തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കുന്നത്?

ഇന്ത്യന്‍ പാര്‍ലമെന്റും നിയമവ്യവസ്ഥയും കയ്യാളുന്നത് യതാര്‍ത്ഥത്തില്‍ ജനങ്ങളല്ല മറിച്ച് വലിയ ഭൂവുടമകളും ബൂര്‍ഷ്വാസികളുമാണ്. പാവങ്ങളുടെ ഏതൊരു മാറ്റത്തിനും ആദ്യം വേണ്ടത് നിയമവ്യവസ്ഥയിലുള്ള മാറ്റമാണ്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ അതു പിന്നെയും നിലവിലുള്ള നിയമവ്യവസ്ഥയെയും ശക്തിപ്പെടുത്തുകയേയുള്ളൂ. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ. എന്നാല്‍ നിങ്ങള്‍ വിയോജിക്കുന്നു

ഇന്ത്യ ഒരു ബൂര്‍ഷ്വാ ജനാധിപത്യം കൂടിയാവുന്നില്ല. ഇതൊരു അര്‍ധ കോളനീവല്‍കൃത-ഫ്യൂഡല്‍ രാഷ്ട്രമാണ്. ഇന്ത്യയിലെ മുക്കാല്‍ ഭാഗം ജനതയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ ലഭ്യമല്ല. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഭരണം നേരെ പോയത് സാമ്രാജ്യത്വ ഭൂ ഉടമകളുടെ കൈകളിലേക്കാണ്. ജനങ്ങള്‍ക്ക് യാതൊരു അവകാശവും ലഭിക്കുന്നില്ല. പുതിയ സര്‍ക്കാര്‍ ഭൂപരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ കര്‍ഷര്‍ക്ക് ഒരു തുണ്ടു ഭൂമിപോലും കിട്ടിയിട്ടില്ലാ എന്നതാണ് വാസ്തവം. തൊഴിലവസരങ്ങളോ, ആരോഗ്യകേന്ദ്രങ്ങളോ, വിദ്യാഭ്യാസ അവസരങ്ങളോ പാവങ്ങള്‍ക്ക ലഭിക്കുന്നില്ല. ഭക്ഷമമില്ലാതെ കോടിക്കണക്കിന് ജനങ്ങളാണ് മരിച്ചു വീഴുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും തുറന്നു പറയാനോ സംഘടിക്കാനേ ഇന്ന് സാധ്യമല്ല.

ഇന്നലെ വരെ കോളനിവല്‍കൃത രീതി സ്വീകരിച്ചവര്‍ ഇന്ന് എങ്ങിനെയാണ് ജനാധിപത്യത്തിന്റെ വക്താക്കളാവുന്നത്. ഇന്ന് ഇന്ത്യ വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്റെയും ലോകബാങ്കിന്റെയും ചട്ടുകമായി പ്രവര്‍ക്കിക്കുകയാണ്. അവര്‍ സത്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നിര്‍ദേശങ്ങളെ ശിരാസാവഹിക്കുകയാണ്. അങ്ങിനെ ഒരു രാജ്യത്തിന് എങ്ങിനെ ദേശത്തിനോ, ജനരക്ഷക്കോ വേണ്ടി പ്രവര്‍ത്തിക്കാനാവുക.

കശ്മീരിനോടും, നോര്‍ത്ത് ഈസ്റ്റിനോടും രാജ്യം ചെയ്യുന്നത് നാം കാണുന്നില്ലേ, എത്ര ക്രൂരമാണ് അവരുടെ ചെയ്തികള്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം നോക്കു. ഒരു ഫ്യൂഡല്‍ മനസ്ഥിതിയോടെയാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് പെരുമാറുന്നത്. ജനാധിപത്യ, ഫെഡറല്‍, സെക്യുലര്‍ റിപബ്ലിക്ക് എന്നൊക്ക പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ജനാതിപത്യമെന്നാല്‍ നിങ്ങള്‍ക്കെന്താണ് ?

ഞങ്ങളുടെ പ്രധാന ലക്ഷ്യം പുതിയൊരു ജനാധിപത്യ വ്യവസ്ഥയുണ്ടാക്കലാണ്. പുതിയ ഇന്ത്യയില്‍ തൊഴിലാളികള്‍ , കര്‍ഷകര്‍ , പെറ്റി ബൂര്‍ഷ, ദേശീയ ബൂര്‍ഷ്വാസികള്‍ തുടങ്ങി നാലു വര്‍ഗത്തില്‍പ്പെട്ടവരുടെ സഖ്യമായിരിക്കും ഭരണം കൈയാളുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും, മൂലധനം സ്വതന്ത്രമായിരിക്കും. സ്വകാര്യമൂലധനം കണ്ടുകെട്ടും.

സമ്പത്തിലും,സംസ്‌ക്കാരത്തിലും,രാഷ്ട്രീയത്തിലും ഒന്നിലും സാമ്രാജ്യത്വത്തിന്റേയോ, ഫ്യൂഡലിസത്തിന്റേയോ യാതൊന്നും ഉണ്ടാവില്ല. പുതിയ വിപ്ലവം യഥാര്‍ഥത്തില്‍ ശരിയായ ഫെഡറല്‍ സെക്യുലര്‍ ജനാധിപത്യ റിപബ്ലിക്ക് ഉണ്ടാവും. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന മറ്റൊന്ന് ഇതെല്ലാതെ മറ്റെന്താണ്. ജാതി മതം എല്ലാം സ്വകാര്യമാവും. രാജ്യം ഒറ്റ മതത്തെയും പ്രോല്‍സാഹിപ്പിക്കില്ല. തൊഴിലില്‍ , ആരോഗ്യം, വിദ്യാഭ്യാസം എന്നാ മേഖലയിലെല്ലാം സമ്പൂര്‍ണ തുല്യത. റെവലൂഷണറി
പീപ്പിള്‍സ് കമ്മിറ്റിയുടെ കീഴിലുള്ള ജനങ്ങളുടെ വികേന്ദ്രീകൃത അധികാര സ്ഥാപനങ്ങളായിരിക്കും നാലുതട്ടിലുള്ള ഭരണസഖ്യത്തെ തിരഞ്ഞെടുക്കുന്നത്.

തിഞ്ഞെടുപ്പിലൂടെയായിരിക്കും കമ്മിറ്റിയിലേക്ക് ജനങ്ങളെ തിരഞ്ഞെടുക്കുന്നത്. ജാര്‍ഖണ്ഡിലും ദണ്ഡകാരണ്യയിലും ഇപ്പോള്‍ തന്നെ റെവലൂഷണറി പീപ്പിള്‍സ് കമ്മിറ്റിയില്‍ ജനങ്ങളെ സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ഇത്തരത്തില്‍ ഭരണം നടത്തുന്നുണ്ട്. അത് ഇനിയും മുന്നോട്ടു പോണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വ്യക്തമായ സ്വാധിനമുള്ളയിടങ്ങളിലെ സ്‌കൂളുകളും വിദ്യാലയങ്ങളും സ്‌ഫോടനത്തില്‍ തകര്‍ത്തു, എന്തിനായിരുന്നു അതൊക്കെ?

ഞങ്ങള്‍ സമരം ചെയ്യുന്നയിടത്തെ സ്‌കൂളുകളില്‍ പാരാമിലിറ്ററി സേനകള്‍ ക്യാംപ് ചെയ്യുകയായിരുന്നു. ആ പ്രദേശത്തെ നൂറുകണക്കിന് സ്‌കൂളുകളില്‍ സേനയുടെ ക്യാംപുകള്‍ കാണാം. പട്ടാളം സ്ഥിരം ക്യാംപു ചെയ്യുന്ന സ്‌കൂളുകള്‍ മാത്രമാണ് ഞങ്ങള്‍ തകര്‍ത്തത്. ആശുപത്രികള്‍ തകര്‍ക്കുന്നത് കുറവായിരുന്നു. ഉള്‍പ്രദേശങ്ങളില്‍ എവിടെയാണ് ആശുപത്രി കെട്ടിടങ്ങള്‍, ഉണ്ടെങ്കില്‍ തന്നെ അവയൊന്നും ആശുപത്രികളായി പ്രവര്‍ത്തിക്കുന്നില്ല. ഡോക്ടര്‍മാര്‍ ആരും വരാറില്ല. ഇവിടെ മരുന്നുകളുമില്ല.

സ്‌കൂളുകളെ സംബന്ധിച്ചാണെങ്കില്‍ താഴെ തട്ടിലുള്ളവരുടെ മക്കളെ പഠിപ്പിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല. വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ഉയര്‍ന്ന വിദ്യാഭ്യാസം താഴെക്കിടയിലുള്ളവര്‍ക്ക് മരീചികയാണ്. സ്‌കൂളുകള്‍ തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ ഗ്രാമീണരെ പറഞ്ഞു മനസിലാക്കിയിരുന്നു. ചിലയിടങ്ങളില്‍ ഞങ്ങള്‍ സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. ഒരു കാര്യം നിങ്ങള്‍ പ്രത്യേകം അറിയേണ്ടത് ഞങ്ങള്‍ സ്‌കൂളുകള്‍ തകര്‍ക്കുമ്പോള്‍ അവിടെയൊന്നും ഒരു കുഞ്ഞുപോലുമുണ്ടാവില്ല.

ഉള്‍പ്രദേശങ്ങളില്‍ ഞങ്ങള്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളെ മിലിറ്ററി ക്യാംപുകളായി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ ചെയേണ്ടിവരില്ലലോ. ഹൈക്കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് സുരക്ഷാ സേനകള്‍ സകൂളുകളെ ദുരുപയോഗപ്പെടുത്തുന്നത്. മാത്രമല്ല പോലിസ് വിദ്യാര്‍ഥികളെ ശല്യപ്പെടുത്തുകയും പഠനം തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്തിനാണ് അപ്പോള്‍ അത്തരം സ്‌കൂളുകള്‍.

രാജ്യപുരോഗതിക്കായി ഇന്ത്യ നിരവധി മൂലധന നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. നിങ്ങള്‍ എന്തിനാണ് ഇതിനെയൊക്കെ എതിര്‍ക്കുന്നത്?

എല്ല വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ് ഒന്നും പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ 77ശതമാനം ഇന്ത്യക്കാര്‍ ഒരു ദിവസം 20 രൂപ പോലും സമ്പാദിക്കുന്നില്ലെന്നാണ്. അതിനര്‍ത്ഥം 800 ദശലക്ഷം ജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. അവരാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍. കഴിഞ്ഞ 62 വര്‍ഷമായി ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. മാത്രമല്ല സമൂഹത്തിലെ ചിലര്‍ മാത്രം കോടിപതികളാവുന്ന പ്രതിഭാസത്തെ സംസ്ഥാനങ്ങള്‍ കൊണ്ടാടുന്നു. വിപ്ലവത്തിലേക്ക് വരുന്ന യുവജനങ്ങളുടെ ആര്‍ജവത്തെ കെടുത്തും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കളെ സര്‍ക്കാര്‍ വിലക്കെടുക്കുന്നുണ്ട്.

രാജ്യത്തെ 65ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പക്ഷെ എന്താണ് കൃഷിയുടെ ഇപ്പോഴത്തെ സ്ഥിതി. ഭൂപരിഷ്‌ക്കാരനിയമത്തെക്കുറിച്ച്് ഇപ്പോള്‍ ആരും സംസാരിക്കാറില്ല. ഭൂപരിഷ്‌ക്കാരണനിയമത്തിന്റെ നടത്തിപ്പിനായി ഒന്നും ചെയ്യുന്നില്ല മറിച്ച്. സുരക്ഷാ സേനയുടെ സുഗമമായ പോക്കുവരവിനായി റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനാണ് വികസനമെന്നു പറയുന്നത്. ദേശീയതൊഴിലുറപ്പു പദ്ധതി പോലും പരാജയമാണല്ലൊ. എല്ലായിടത്തും അഴിമതിയാണ്. തൊഴിലാളികല്‍ക്ക് വേതനം ലഭിക്കുന്നില്ല, എന്നാല്‍ 100 ദിവസം ജോലിനല്‍കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

രാജ്യത്തെ ജനങ്ങളുമായി യുദ്ധം നടത്താനുള്ള സജ്ജീകരണമാണ് വികസനമെന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സെന്‍സക്‌സിനെയും മൊത്ത ആളോഹരി ഉല്‍പ്പാദനത്തെയും ആശ്രയിച്ചായിരിക്കരുത് രാജ്യത്തിന്റെ വികസന അജണ്ട പോവേണ്ടത്. ജനങ്ങളുടെ വികസമാണ് യാഥാര്‍ത്ഥ വികസനം. നമ്മുടെ പ്രകൃതി വിഭവങ്ങളെയും, ഭൂമിയെയും, കാടുകളെയും ആഗോള കുത്തകകള്‍ക്ക് മന്ത്രിമാര്‍ വില്‍ക്കുകയാണ്.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ ഒറീസ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ ഉള്ളത്, 80 ശതമാനം. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളും ഈ സംസ്ഥാനങ്ങളിലാണ്. മാവോവാദികളെ ഈ പ്രദേശങ്ങളില്‍ നിന്ന് തുടച്ചുനീക്കാതെ ഇവിടെയുള്ള പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ക്കറിയാം. സിംഗൂരില്‍ ടാറ്റയ്ക്കും, നന്ദിഗ്രാമില്‍ ഇന്തോനേഷ്യന്‍ ഗ്രൂപ്പായ സലീം ഗ്രൂപ്പിനും, ലാല്‍ഘറില്‍ ജിന്ദാള്‍സിനും അവര്‍ ഭൂമി വിറ്റത് നാം കണ്ടതാണ്. ഈ മൂന്നിടങ്ങളിലും ഇത്തരം ചൂഷണത്തിനെതിരേ സമരം സംഘടിപ്പിച്ച് അവരെ പുറത്ത് ചാടിക്കാനായല്ലോ. വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇവിടങ്ങളിലെ സാധാരണക്കാര്‍.


ഖനികളുടെ വികസനത്തിനും നിങ്ങള്‍ എതിരാണോ?

ഘനികളുടെ വികസം, ഫക്ടറികളുടെ നിര്‍മാണം എന്നിവയില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എതിര്‍ക്കുന്നത് പ്രകൃതിവിഭവങ്ങളുടെ കൊള്ളയിലാണ്. ലാഭേച്ഛയോടെയാണ് എല്ലാവരും വിഭവങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ നടത്തിയ വികസന പ്രവൃത്തികള്‍ സാധാരണക്കാരെ സ്വന്തം ഭൂമിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ഇനിയും അതുണ്ടാവില്ലെന്നെന്താണ് ഉറപ്പ്.

മാവോവാദികളുടെ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മൈനുകളും പ്ലാന്റുകളും നിര്‍മിക്കുമ്പോള്‍ അതെല്ലാം ദേശീയവല്‍ക്കരിക്കും, നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കും വേണ്ടിയായിരിക്കുംഅത് പ്രവര്‍ത്തിക്കുക. കൃഷി സ്ഥലത്ത് മൈനുകള്‍ കുഴിക്കില്ല. അഥവ അങ്ങിനെ വേണ്ടിവരുകയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കും,അവര്‍ക്കും വീടും ജോലിയും, കൃഷിഭൂമിയും നല്‍കും. പ്രകൃതിസൗഹൃദ മൈനുകളായിരിക്കും നിര്‍മിക്കുക. മാത്രമല്ല ഇതെല്ലാം ജങ്ങളെ പറഞ്ഞു മനസിലാക്കിയിട്ടേ ആരംഭിക്കൂ. അവരെ അതിന്റെ നിയന്ത്രണം ഏല്‍പ്പിക്കും.


താങ്കള്‍ അഴിമതിക്കെതിരാണ്. എന്നാല്‍ അറിയാന്‍ കഴിഞ്ഞത് വികസനത്തിന്റെ പേരില്‍ വരുന്ന പണം നിങ്ങള്‍ക്ക് കള്ളപ്പണമായി കിട്ടുന്നുണ്ടെന്നാണ്. നിങ്ങള്‍ എതിര്‍ക്കുന്ന അഴിമതിയില്‍ പങ്കാളിയാവുന്നതിനെക്കുറിച്ച് നിങ്ങള്‍ എങ്ങിനെ ന്യായികരിക്കുന്നു

അതു അഴിമതിയല്ല. നികുതിയാണ് അത്. ഞങ്ങള്‍ സമരം ചെയ്യുന്ന പ്രദേശങ്ങളില്‍ ഞങ്ങളാണ് ജനങ്ങളെ സേവിക്കുന്ന അധികാരികള്‍ . സമ്പത്ത് ശേഖരിച്ചു വയ്ക്കുന്നവരില്‍ നിന്നാണ് ഞങ്ങള്‍ നികുതിയായി പണം വാങ്ങുന്നത്. അത് പാവപ്പെട്ട ജനങ്ങളുടെ സേവനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്

സമരം ശക്തമാക്കാന്‍ ആ ഫണ്ടുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നികുതി പിരിക്കാനും ഞങ്ങള്‍ക്ക് ചില മര്യാദകളൊക്കെയുണ്ട്. ചെറിയവരില്‍ നിന്ന് ഞങ്ങല്‍ നികുതി പിരിക്കാരില്ല. പിരിക്കുന്ന പണം ജനങ്ങളുടെ കൂട്ടായ നന്‍മയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് അപ്പോള്‍ അതു അഴിമതിയാവുന്നത് എങ്ങിനെ.

അഴിമതി, ജാതീയത, ഫ്യൂഡല്‍ വ്യവസ്ഥിതി എന്നിവയ്‌ക്കെതിരേയുള്ള താങ്കളുടെ അതേ യുദ്ധം തന്നെയാണ് എന്‍ ജി ഒകളും നടത്തുന്നത് നിങ്ങള്‍ എങ്ങിനെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു

സാമൂഹിക- രാഷ്ട്രീയ- സംാസ്‌ക്കാരിക മൂല്യങ്ങളൊക്കെ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സമ്പദ്‌വ്യവസ്ഥയെ മാറ്റാതെ സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയരംഗത്ത് മാറ്റമുണ്ടാക്കാമെന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്.

തികച്ചും വ്യക്തിപരമായ കേസുകളാണ് എന്‍ ജി ഒകളും മനുഷ്യവകാശസംഘടനകളും ഏറ്റെടുത്തു നടത്തുന്നത്. അതും നിലവിലുള്ള വ്യവസ്ഥയില്‍ തുടര്‍ന്നുകൊണ്ട്. ഇത്തരം സംഘടനകളെ പരിപോഷിപ്പിക്കുന്നതും ഈ വ്യവസ്ഥ തന്നെയാണ്. പഴയ വ്യവസ്ഥ മാറി പുതിയത് ഒന്നു വന്നാലേ ബദല്‍ മൂല്യങ്ങള്‍ കൊണ്ടുവരാനാവുകയുള്ളൂ. ഒറ്റപ്പെട്ട കേസുകൡ പ്രവര്‍ത്തിച്ചതുകൊണ്ട് വലിയ നേട്ടങ്ങല്‍ നേടാനാവില്ല. പഴയ വ്യവസ്ഥയെ മാറ്റമമെങ്കില്‍ അധികാരം വേണം. എന്‍ ജി ഒ സംഘടനകള്‍ അധികാരത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകളുടെ വിശ്വാസ്യത ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിയുടെ സാന്നിധ്യമുണ്ട്. എന്താണ് ഈ കാലയളവിലെ പാര്‍ട്ടിയുടെ എടുത്തു പറയാനാവുന്ന നേട്ടങ്ങള്‍

ഭൂമിയില്ലാത്ത തൊഴിലാളികള്‍ , പാവം കര്‍ഷകര്‍ , കഷ്ടപ്പെടുന്ന പാവം ജനങ്ങള്‍ എന്നിവരെ രാഷ്ട്രീയ-മിലിറ്ററി സേനയായി വളര്‍ത്താന്‍ പറ്റി. ഞങ്ങളുടെ ഏരിയയിലുള്ള ഏകദേശം ഫ്യൂഡല്‍ ജന്മികളെ ഇല്ലാതാക്കാനായി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി എന്ന പേരില്‍ ജനങ്ങല്‍ ഒരു ബദല്‍ സേനയക്ക് രൂപം നല്‍കിയിട്ടുണ്ട്. ദലിത്, ആദിവാസി വിഭാഗത്തിലുള്ളവരുടെ അവസ്ഥയില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. സ്ത്രികള്‍ക്കു നേരെയുള്ള അക്രമത്തിന് കുറവ് വന്നിട്ടുണ്ട്.

അടുത്തത് വനംവകുപ്പിന്റെ കൈയിലുണ്ടായിരുന്ന വനഭൂമിയിലുള്ള അധികാരം തിരികെ കിട്ടിയെന്നാണ്. വനം ഭൂമി അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കീഴിലായിരുന്നു. വനം മാഫിയയുടെയും ഭൂപ്രഭുക്കന്‍മാരുടെയും കൈകളിലായിരുന്നു വനം വകുപ്പ്. ഇപ്പോള്‍ വനം മുഴുവനും സ്വതന്ത്രമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യാനുസരണം കാടിനെ ആശ്രയിക്കാം. വനശീകരണം തടയാനും കഴിഞ്ഞിട്ടുണ്ട്.

സമരഭൂമിയിലെ ജനങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നത് ജനാധിപത്യമൂല്യങ്ങളാണ്.

പരിഭാഷ: സരിത കെ വേണു